15 ജൂൺ 2010

ഭോപ്പാല്‍ നീതി ദുരന്തം


കാര്‍ബൈഡ് ഫാക്ടറിയില്‍ ഉണ്ടായ വാതകചോര്ച്ചയില്‍ അവശേഷിച്ച ഇരകള്‍ രണ്ടാമതൊരു ദുരന്തം കൂടി ഏറ്റു വാങ്ങിയിരിക്കുന്നു. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം ദുരന്തത്തിന് ഉത്തരവാദികലായവര്‍ക്ക് നീതി പീഠം ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ അവശേഷിച്ച കാര്ബൈട് ശ്വസിച്ചു ജീവിക്കുന്ന ഇരകള്‍ തങ്ങളെ ഇങ്ങിനെയാക്കിയ വാതകം ശ്വസിക്കാത്തവരുടെ നീതിയെ ഓര്‍ത്തു നിയന്ത്രണം വിട്ടു ചിരിച്ചു ചിരിച്ചു കരഞ്ഞു കാണും!, വാറന്‍ അന്റെഴ്സനും, 'ചരട് വലികള്‍ നടത്തിയ ജനാധി 'പഥ്യം' കനിഞ്ഞു നല്‍കിയ രാഷ്ട്രീയ നേതാക്കളോടൊപ്പം !

നീതി വൈകുക എന്നാല്‍ നീതി നിഷേധിക്കപെടുക എന്നതാണ്. എന്നാല്‍ നീതി വൈകുകയും വൈകിയെത്തിയ നീതിയുടെ തുലാസ്സില്‍ ഇരകളെ കാണാതെ പോകുന്ന അവസ്ഥയുമാണ് വിധിയില്‍ പ്രകടമായത്. പ്രതികള്‍ക്ക് ഒരു ലക്ഷവും, രണ്ടു ലക്ഷവും പിഴ വിധിച്ച വാര്‍ത്ത വായിച്ചു റോഡു വക്കില്‍ പെട്ടികട നടത്തുന്നയാള്‍ തനിക്കു ഹെല്‍ത്തില്‍ നിന്നും കിട്ടിയ പിഴ ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും '. അത് വായിച്ചു ഹോട്ടല്‍ നടത്തുന്നയാളും ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും ' '. മോഷണ കുറ്റത്തിനും, കൊലപാതകത്തിനും, മറ്റു ക്രിമിനല്‍ കുറ്റത്തിനും ശിക്ഷ ഏറ്റുവാങ്ങിയവരും വാര്‍ത്ത വായിച്ചു ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും '. കോടികളുടെ കോഴകള്‍ സിക്സരുകളായി അടിച്ചുയര്തുന്ന ജനാധിപത്യ രാഷ്ട്രീയ ക്രികറ്റ് ക്രീസിലാണ് ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപെട്ട കേസില്‍ പിഴകളുടെ മൂല്യം പൊട്ടി ചിരികളുയര്തുന്നത്‌. ഈ വിധി ഉയര്‍ത്തുന്ന ഭീകരമായ ഒരവസ്ഥ മനുഷ്യന് മേല്‍ വട്ടം കറങ്ങുന്നു. ഒരു കേസ് തീര്‍പ്പ് കല്പ്പിക്കാനെടുത്ത സമയം ഒരു മനുഷ്യായുസ്സിലെ മൂന്നില്‍ ഒരു ഭാഗം സമയം. പ്രതികളായവരുടെ ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് ശിക്ഷയുടെ സമയം എത്ര നാള്‍ എന്ന ചോദ്യം. ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപെടാന്‍ കാരണക്കാരായവര്‍ക്ക് നല്‍കിയ പിഴ ശിക്ഷ പോലും ഇങ്ങിനെയൊക്കെയാണെങ്കില്‍ മനുഷ്യര്‍ക്ക്‌ ‍ഇതുപോലെ ശ്വസിക്കാന്‍ കോര്‍പരേട്ടുകള്‍ പല വിധ വാതകങ്ങളും ഇനിയും ഫ്രീയായി ശ്വസിക്കാന്‍ നല്‍കും . വലിയ മീനുകള്‍ക്ക് കടിച്ചു പൊട്ടിച്ചു രക്ഷപെടാനുള്ള വലകള്‍ നിര്‍മിച്ചു കൊടുക്കുന്ന പ്രജാ സ്നേഹികള്‍ നമുക്കിടയില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും.


ബാല്യത്തില്‍ വായിച്ച ഒരു കഥ ഓര്മ വരുന്നു.
ഒരു നാട്ടില്‍ ഒരു രാക്ഷസന്‍ ഉണ്ടായിരുന്നു. ആ നാട്ടിലെ മനുഷ്യരായിരുന്നു രാക്ഷസന്റെ ഭക്ഷണം. ഓരോ ദിവസവും ഒരാള്‍ വീതം ! തങ്ങളുടെ ഊഴമെത്തുന്ന ദിവസം മുന്നില്‍ കണ്ടു ഭയന്നായിരുന്നു ആളുകള്‍ അവിടെ ജീവിച്ചിരുന്നത്. രാക്ഷസന്റെ കണ്ണ് വെട്ടിച്ചു എവിടേക്കും രക്ഷപെടുവാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇങ്ങിനെയൊക്കെ യാണെങ്കിലും രാക്ഷസന്റെ ഒരു ഇളവു അവര്‍ക്ക് ആശ്വാസമായിരുന്നു. തന്റെ ഇരയാകുന്ന ആള്‍ തന്റെ കയ്യിലുള്ള പെട്ടിക്കു പാകമായാല്‍ മാത്രമേ രാക്ഷസന്‍ കൊന്നു ഭക്ഷിക്കൂ. രാക്ഷസന്റെ പെട്ടിയില്‍ കിടന്നാല്‍ തലയും, കാലും രണ്ടറ്റവും മുട്ടി പാകമായില്ലെങ്കില്‍ വെറുതെ വിടും എന്നതായിരുന്നു ആശ്വാസത്തിന് കാരണം. രാക്ഷസന്‍ പിടിച്ചു കൊണ്ട് പോകുന്ന ഒരാളും ഇത് വരെ മടങ്ങി വരുന്നത് ആരും കണ്ടീട്ടുമില്ല. അത് രാക്ഷസനു മാത്രം അറിയാവുന്ന രഹസ്യമാണ്. താന്‍ പിടിക്കുന്ന മനുഷ്യനെ പെട്ടിയില്‍ കിടത്തി തലയും, കാലും രണ്ടറ്റവും മുട്ടുന്നില്ലെങ്കില്‍ തലയിലും, കാലിലും പിടിച്ചു മുട്ടുന്നത് വരെ വലിച്ചു നീട്ടും. ഇനി നീളം കൂടി കവിഞ്ഞു നില്‍ക്കുകയാണെങ്കില്‍ ചുറ്റിക കൊണ്ട് അടിച്ചു പാകമാക്കും. ഈ പ്രക്രിയ നടക്കുന്നതിനിടയില്‍ ആളുടെ കഥ കഴിന്ജീട്ടുണ്ടാകും. അത് കൊണ്ട് രാക്ഷസന്റെ ഇളവില്‍ രക്ഷപെടാനുള്ള പഴുത് ഇല്ല എന്നത് രാക്ഷസനു മാത്രം അറിയാവുന്ന രഹസ്യം ! ഇപ്പൊ നിങ്ങള്‍ക്കും !
ഈ പറഞ്ഞ കുട്ടി കഥയും, മേല്‍ പറഞ്ഞ കാര്യവും തമ്മില്‍ എന്ത് ബന്ധം എന്ന് എഴുതി കഴിഞ്ഞപ്പോഴാണ് ചിന്തിച്ചത്. നിങ്ങളും ഇപ്പൊ ചിന്തിചീട്ടുണ്ടാകും !
അതോ ഇതിനേക്കാള്‍ വലിയ കഥകള്‍ ദിനേന മീഡിയകളില്‍ കൂടി കേള്‍ക്കുന്ന നമ്മള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാന്‍ ഈ കഥകള്‍ വായിക്കേണ്ട കാര്യമുണ്ടോ !
തീര്‍ച്ചയായും ഇല്ല.

2 അഭിപ്രായങ്ങൾ:

kanniyan പറഞ്ഞു...

sathyam... vaikiyethunna neeti needhi nishedhatthinu thulliyam..
indian democrasy palappozhum ingane chodiya chinnamaayi nilkaarund... time to think for a change...
nice article.

Abdulkader kodungallur പറഞ്ഞു...

ഇരകള്‍ക്കും പിടയ്ക്കാം .....ജീവന്‍ വെടിയും വരെ. അതിനിടയില്‍ ചോദ്യങ്ങള്‍ അരുത്.
best ...congrats