18 മാർച്ച് 2012

ഐക്യപെടാന്‍ ഒരു മുടി !

പരസ്പരം കടിച്ചു കീറുന്ന തങ്ങള്‍ കൂടി നിലകൊള്ളുന്ന ഒരേ സംഘടനയിലെ രണ്ടു ഗ്രൂപ്പുകള്‍ ! മുജാഹിട് ഗ്രൂപ്പുകള്‍ ! ജമാഅതെ ഇസ്ലാമി, തബലീഗ്..സമുധായത്തിലുള്ള ഇവരെ എല്ലാവരെയും വിളിച്ചു ഒരു അസ്സലാമു അലൈക്കും പറയാന്‍ പോലും ശ്രമിക്കാതവരുടെ മാനവികത  ഇതര മതവിശ്വാസികള്‍ അടക്കമുള്ള പൊതു സമൂഹത്തോട്  എന്ത്  മാനവികതയായിരിക്കും   ഉദ്ഘോഷിക്കുന്നത് !   

മാനവികത ഉദ്ഘോഷിച്ചു കൊണ്ടു ഒരു യാത്ര നടക്കാന്‍ പോകുകയാണ്. കാന്തപുരത്തിന്റെ കേരളയാത്ര ! 


യാത്ര നല്ലത് തന്നെ. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഡ്രൈവര്‍ ഉള്ള വണ്ടിയില്‍ ഇരുന്നു പ്രകൃതി ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാന്‍ പൊതു ചിലവില്‍  ഒരു അവസരം കിട്ടിയാല്‍ ആര്‍ക്കും നല്ല രസമാണ്. അതിനെ എന്ത് പേരിട്ടും വിളിക്കാം. രാഷ്ട്രീയ നേതാക്കള്‍ ആയാലും, മത നേതാക്കള്‍ ആയാലും. അതിന് പ്രത്യേക അദ്വാനമോന്നും ഇല്ല. ഇടയ്ക്കു സീകരണവും, വിശ്രമവും രാജകീയമായി ഉണ്ടാകും. ജോലിയെടുക്കാന്‍ വേണ്ടി തിക്കി തിരക്കി തിരക്ക് പിടിച്ച റോഡിലൂടെ ഭ്രാന്തു പിടിച്ചവനെ പോലെ പായുന്ന ബസ്സുകളില്‍ ശ്വാസം വിടാന്‍ പറ്റാതെ പോകുന്ന അനേകായിരങ്ങള്‍ ഈ മാനവികത യാത്ര വണ്ടിയെ കാണാതെ എതിരെയും കുറുകെയും പോകുന്നുണ്ടാകും ! ഇതിലൊന്നും പെടാതെ ശ്വാസം വിട്ടു വിശ്രമിച്ചു പോകുന്ന മാനവികതയെ ശ്രദ്ധിക്കാന്‍ ആര്‍ക്ക് നേരം ! 

ഒരു നേരം പണിയെടുത്തില്ലെങ്കില്‍ പട്ടിണിയാകുന്ന കുടുമ്പങ്ങള്‍ ആണ് കേരളത്തില്‍ ഭൂരിഭാഗവും ! അത്‌ കാണണമെങ്കില്‍ രാവിലെ നിരത്തുകളില്‍ ഇറങ്ങണം ! വീട് വിട്ടു കിലോ മീട്ടരുകളോളം  സഞ്ചരിച്ചു തൊഴിലിടങ്ങളിലേക്ക്‌  സഞ്ചരിക്കുന്നവരെ കാണാം ! അടിക്കടി ഉയരുന്ന പെട്രോള്‍ വില വര്‍ധനവില്‍ യാത്ര കൂലി യാത്രക്കാരന്റെ വരുമാനത്തില്‍  കയ്യിട്ടു വലിക്കുന്നതിന്റെ വിഷമവും പേറി, നിത്യോപയോഗ സാധനങ്ങളുടെ  ചരക്കു കൂലി ജീവിതത്തിന്റെ കൊങ്ങക്ക്‌ പിടിച്ച് കണ്ണ് തുറിപ്പിക്കുന്ന  അസമയതാണ്  മുടിതര്‍ക്ക-മാനവികതക്കു   ശേഷം ഒരു മാനവികത യാത്ര കടന്നു പോകുന്നത്. 

സ്വന്തം സമുദായത്തില്‍ പോലും ഇത് വരെ കാണിക്കാത്ത എന്ത് മാനവികതയാണ് ഇപ്പോള്‍ പറയുന്നതെന്ന് ആര്‍ക്കും ഒരു പിടുത്തവും ഇല്ല. സ്വന്തം സമുദായത്തില്‍ മുടിക്ക് മുമ്പ് മാനവികതയുടെ ഒരു തരിമ്പു കാണിച്ചെങ്കിലും  മാതൃക ആയിട്ടില്ല. പരസ്പരം കടിച്ചു കീറുന്ന തങ്ങള്‍ കൂടി നിലകൊള്ളുന്ന ഒരേ സംഘടനയിലെ രണ്ടു ഗ്രൂപ്പുകള്‍ ! മുജാഹിട് ഗ്രൂപ്പുകള്‍ ! ജമാ അതെ ഇസ്ലാമി, തബലീഗ്..സമുധായത്തിലുള്ള ഇവരെ എല്ലാവരെയും വിളിച്ചു ഒരു അസ്സലാമു അലൈക്കും പറയാന്‍ പോലും ശ്രമിക്കാതവരുടെ മാനവികത  ഇതര മതവിശ്വാസികള്‍ അടക്കമുള്ള പൊതു സമൂഹത്തോട്  എന്ത്  മാനവികതയായിരിക്കും   ഉദ്ഗോഷിക്കുന്നത് ! അല്ലെങ്കില്‍ തന്നെ സ്വന്തം സമൂഹത്തിലെ വിഭാഗീയതക്ക് ആഴം കൂട്ടാന്‍ കാരണമാകുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ ഒരു മുടി അവതരിപ്പിച്ചു കൊണ്ടാണ് മാനവികതക്കു ഇറങ്ങി തിരിച്ചിരിക്കുന്നത് എന്ന വൈരുധ്യം കൂടി ഈ യാത്ര സ്വന്തം സമൂഹത്തെ നോക്കി പല്ലിളിക്കുന്നുണ്ട് !!! ഒരു പണ്ഡിതന്‍ എന്ന നിലയില്‍ സാമൂഹിക കെട്ടുറപ്പും ഐക്യവും, മാനവികതയും സ്വന്തം സമൂഹത്തില്‍ പ്രായോഗികമാക്കി അവതരിപിചീട്ടായിരുന്നു കാന്തപുരം ഈ യാത്രയെ അണിയിച്ചൊരുക്കേണ്ടിയിരുന്നത് ! പക്ഷെ, ഈ കാര്യത്തില്‍ കേരളം കണ്ടു പരിചയിച്ച രാഷ്ട്രീയ പ്രഹസനതെക്കാള്‍ മറിചോന്നുമല്ല തന്റെ ഈ യാത്രയെന്നും സ്വന്തം സമുദായത്തില്‍ താന്‍ സൃഷ്ടിച്ചു കാത്തു സൂക്ഷിക്കുന്ന വിഭാഗീയതയിലൂടെ  മാനവര്‍ക്ക് തെളിയിച്ചു കൊടുക്കുകയാണ് കാന്തപുരം എന്ന് വേണം കരുതാന്‍  ! 

മുടി വിവാധമാകുമായിരുന്നില്ല. പക്ഷെ ആത്മീയ വിപണി മുന്നില്‍ കണ്ടു അതിലൂടെ തന്റെ അപ്രമാദിത്വം അരകിട്ടുരപ്പിക്കുക എന്ന ലക്‌ഷ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ പരിഗണിക്കേണ്ടതില്ല എന്ന് കാന്തപുരം കരുതി കാണണം. സമുധായത്തിനു കിട്ടിയ പ്രഥമ മെഡിക്കല്‍ കോളേജ് പണിയുന്നതിനു മുമ്പ്  അത്‌ സമുധായത്തിനുപുറത്തേക്കു പോയ  വഴിക്ക് ഇനിയും പുല്ലു മുളചീട്ടില്ല. അതെല്ലാം സമൂഹം മറന്നിരിക്കുംപോഴാനു മുടിയും, പ്രോജെക്ടും പുതിയ ബര്കതായി  സമൂഹത്തില്‍ വരുന്നത്. മുടിയും അതിനെ  ചുറ്റിപറ്റിയുള്ള ഇമ്മിണി വലിയൊരു പ്രോജെക്ടും കോര്പരെട്റ്റ് രൂപത്തില്‍ അവതരിപ്പിക്കുന്നതിനു ആശ്രയമായി കാണുന്നത്   വിശുധമെന്നും, ബാര്കതെന്നുമുള്ള രണ്ടു വാക്കുകള്‍ ആണ്.   മുടി വിഴുങ്ങുന്ന പ്രോജെക്ടോ, പ്രോജെക്ട് വിഴുങ്ങുന്ന മുടിയോ എന്ന സംശയം  തെങ്ങാണോ തേങ്ങയാണോ ആദ്യം ഉണ്ടായതെന്ന പോലെയാണ്.  മൌലൂടും രാതീബും പാടിയിരുന്ന പണ്ഡിതവൃന്ടതിന്റെ  ആര്കിടെക്ചരല്‍-സാങ്കേതിക അകമ്പടിയോടു കൂടിയുള്ള  കോര്പരെട്ടു പ്രോജെക്ടിന്റെ ആണി മുടിയാകുന്നിടതാണ് വിവാദത്തിന്റെ തിരി കത്തിയത്.  ഭിന്നിപ്പും, വിവാദങ്ങളും  ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനു പകരം  വിഭാഗീയതക്കിടയില്‍ വിവാദങ്ങളെ മുടിയിട്ട് വാഴിക്കുകയാണ് അതിന്റെ നേതൃത്വം ! 
പണ്ഡിതര്‍ക്കു ഇനിയെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. മുടിയായാലും, മാനവികത ആയാലും എല്ലാത്തിനും ഒരു സാംഗത്യം ഉണ്ട് ! ഗ്രാമര്‍ അറിയാതെ അസ്ഥാനത് പ്രയോഗിക്കുന്ന വാക്ക് പോലെയാണ് കേരള യാത്രക്ക് ഇട്ടിരിക്കുന്ന പേര് ! മാനവികത ! എല്ലാര്‍ക്കും യാത്ര നടത്താം, ചിലവഴിക്കാന്‍ പൈസ ഉണ്ടെങ്കില്‍ ! ഒരു വണ്ടിയിലോ, ആയിരം വണ്ടികളുടെ അകമ്പടിയോടെയോ നടത്താം ! പെട്രോള്‍ വില വര്‍ധനയും, അന്തരീക്ഷ മലിനീകരണവും ഒന്നും അനുയായികള്‍ പോഷിപ്പിക്കുന്ന  തങ്ങളുടെ ട്രെഷറിക്ക്  ബാധകമല്ലെങ്കില്‍ ! യാത്രയും സ്വീകരനങ്ങളുമൊക്കെ കഴിഞ്ഞു പതിവുപോലെ വിശ്രമിക്കാം. യാത്ര പോയാലും, വിശ്രമിച്ചാലും  "സ്വന്തം സമുധായത്തിലും" പൊതു സമൂഹത്തിലും ഉണ്ടായിരുന്ന  "മാനവികത" പതിവുപോലെ തുടരും ! ഇല്ലാതെ പോയതിനു ഞാനെന്തു പിഴച്ച് എന്ന മറുപടിക്ക്  ഒരു  ചോദ്യം പോലും ആരില്‍ നിന്നും വരില്ല ! അത്‌ കൊണ്ടു സമൂഹത്തെ വിഡ്ഢികളായി കാണാതെ യാത്ര പോകുന്നതിനു മുമ്പ് സ്വന്തം സമുദായത്തില്‍ മാനവികതക്കു അതിന്റെ വക്താക്കള്‍ അടിത്തറ പാകട്ടെ ! വിഭാഗീയതക്കുള്ള  കാരണങ്ങളെ പൊതു സമൂഹത്തില്‍ നിന്നും മാറ്റി നിറുത്തി  എല്ലാ സംഘടനകളുമായി മാതൃകാപരമായ ഒരു ഐക്യത്തിന്   നാന്ദി കുറിക്കട്ടെ, എങ്കില്‍ മാത്രമേ മാനവികതയുടെ ആദ്യ ഭാഗം തുടങ്ങുകയുള്ളൂ !

വിവാദം ഒഴിവാക്കി സമൂഹത്തെ ഐക്യപെടുതാന്‍ ഒരു മാര്‍ഗം നിര്ധേഷിക്കൂ എന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞ ദിപ്ലോമാട്ടിക് പരിഹാരം. രാജ്യങ്ങള്‍ തമ്മില്‍ വരെ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കപെടുമ്പോള്‍ ഇത് നിസ്സാരം എന്ന് പറഞ്ഞ  ഫോര്‍മുല:
1 . സാമൂഹിക നന്മയും,  ഐക്യവും, മാനവികതയുമാണ്  ഇസ്ലാം മുന്നോട്ടു വെക്കുന്ന ലക്‌ഷ്യം എന്നതിനാല്‍ മുടിക്ക്  അതിന്റെ പൂര്‍വ സ്ഥാനമാണ് ഉത്തമം എന്ന നിലയില്‍ മുടി എവിടെയാണോ ഉണ്ടായിരുന്നത് അവിടേക്ക് തിരിച്ചേല്‍പ്പിക്കുക. 
2 . ഇസ്ലാമിക സമൂഹത്തില്‍ ഐക്യത്തിന് മുന്ഗണന നല്‍കി എല്ലാ സംഘടനകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്ന ഒരു പൊതു പ്ലാട്ഫോമിന് രൂപം നല്‍കുക.
3 . തര്‍ക്കങ്ങല്‍ക്കുപരി ഇസ്ലാമിക അധ്യാപനങ്ങള്‍  വിശ്വാസികള്‍ക്ക് ഓരോ വിഭാഗവും മാന്യമായ ഭാഷയില്‍ പരിചയപ്പെടുത്തുക.
4 . തര്‍ക്കങ്ങള്‍ പൊതു സമൂഹത്തില്‍ വലിചിഴക്കാതെ അതിനെ കുറിച്ചുള്ള പഠനങ്ങളും പണ്ഡിതര്‍ പരസ്പരം ചര്‍ച്ച ചെയ്തു തങ്ങളുടെ നിലപാടുകള്‍ ലഭിക്കുന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുക. മാന്യമായി പരിചയപെടുതുക.
5 . സമൂഹത്തിന്റെ പൊതു താല്പര്യത്തിനും, ഉന്നമനത്തിനും വേണ്ടി ഒറ്റകെട്ടായി നിലയുറപ്പിക്കുക. 
6 . പരിഹാസങ്ങളും, ആക്ഷേപങ്ങളും പണ്ഡിതര്‍ ഒഴിവാക്കുക,  അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കൂടിയും പണ്ഡിതര്‍ പരസ്പരം ബഹുമാനിക്കുക.
7 . ഒരൊറ്റ സമൂഹം ഒരൊറ്റ  "ക്നോലെജ് സിറ്റി" എന്ന ടൈറ്റിലില്‍ അതിന്റെ  യഥാര്‍ത്ഥ ലക്ഷ്യത്തിനു വേണ്ടി  എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു പരസ്പരം തങ്ങളുടെ ഐടിയകള്‍ ഷയര്‍ ചെയ്തു റി-ഡിസൈന്‍ ചെയ്തു സമൂഹത്തിന്റെ ഗുണകരമായ മുന്നേറ്റത്തിനു സമൂഹത്തിനു സമര്‍പ്പിക്കുക. 

ഫോര്‍മുല ഇങ്ങനെ പോകവേ ഞാന്‍ പറഞ്ഞു, മതി മതി....ഇത്രക്കും മതി.. തനിക്കു തലയ്ക്കു നല്ല സുഖമില്ല അല്ലെ ! ഇതൊന്നും നടക്കാന്‍ പോണില്ല കോയാ. ഈ ആത്മീയത എന്ന് പറഞ്ഞാല്‍ കോടികള്‍ വാരുന്ന ബിസിനസ്സാ, അതൊക്കെ വിട്ടു ശാന്തി, സമാധാനം എന്നൊക്കെ പത്തു പൈസ ചിലവില്ലാത്ത ഉപധേഷതിനപ്പുരം കോടികള്‍ നഷ്ടപെടുതുന്ന  ആത്മീയ സാധ്യത കളഞ്ഞുള്ള ഫോര്‍മുലക്ക് ആരെങ്കിലും നില്ക്കോ. .അതിനിടക്കാ  നിങ്ങള്‍ടെ ഒരു നടക്കാത്ത ഫോര്‍മുല !!!

1 അഭിപ്രായം:

..naj പറഞ്ഞു...

യാധാസ്ഥികത്വമാനെങ്കിലും കാന്തപുരത്തിന്റെ അനുയായികളെ തനിക്കു പിറകില്‍ അനിനിരതുവാനുള്ള അദ്ധേഹത്തിന്റെ നേതൃ പാടവം അംഗീകരിച്ചേ പറ്റൂ. പക്ഷെ അത്തരം ഒരു നേതൃത്വം കൊണ്ടു നടക്കുന്ന അന്ധവിശ്വാസങ്ങള്‍ അവര്‍ നേടിയ ഉയര്ച്ചക്കും വിജ്ഞാനതിനനുസരിച്ചു മാറുന്നില്ല എന്ന വൈരുധ്യമാണ് അവരുടെ നിലപാടുകള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ മേഖലയിലുള്ള സാധ്യതകളെ മറ്റുള്ളവരോടൊപ്പം പുണരുംപോഴും ചില ആചാരങ്ങളിലുള്ള അഭിപ്രായ വിത്യാസങ്ങളില്‍ നിന്നു കൊണ്ടു വിഭാഗീയതക്ക് വളം നല്‍കിയപ്പോള്‍ സമൂഹത്തിനു നഷ്ടപെട്ടത് ഭാവനയില്‍ കാണാന്‍ കഴിയാത്തത്ര ഊര്‍ജ്ജ നഷ്ടവും, ഉയര്‍ച്ചയുടെയും, വികസനത്തിന്റെയും മേഖലകളും ആണ്. മതം പരസ്പരമുള്ള മത്സരങ്ങളുടെ വേദികലാക്കി പൌരോഹിത്യം നിലകൊള്ളുമ്പോള്‍ എല്ലാം വെറും പ്രഹസങ്ങള്‍ ! വിശ്വാസം വികാര പ്രകടനത്തിന് മാത്രമുള്ള ഒന്നായി മാത്രം മാറുകയാണ്.

മാനവികതയെ ഉണര്‍ത്തുന്നു എന്ന പേരില്‍ കേരളമൊട്ടുക്കും ഒരു വാഹന യാത്ര നടത്തുന്നതിന്റെ രാഷ്ട്രീയം കണ്ടു പരിചയിച്ച "പ്രഹസനങ്ങളില്‍ " ഒന്ന് കൂടി കാന്തപുരത്തിന്റെ പേരില്‍ എഴുതപെടും എന്നത് മാത്രമാണ് ! അല്ലെങ്കില്‍ സ്വന്തം സമൂഹത്തിലെങ്കിലും അദ്ദേഹം അതിന് നാന്ദി കുറിക്കട്ടെ !