11 സെപ്റ്റംബർ 2012

വികസനത്തിന്റെ പുറം വഴികള്‍ !


കേരളം, ദൈവത്തിന്റെ സ്വന്തം നാട്. ഒരു നാട് പ്രകൃതി മനോഹാരിത കൊണ്ടും, പ്രകൃതി സമ്പത്ത് കൊണ്ടും സ്വയം സാക്ഷ്യപെടുതുന്ന തലവാചകം ! അതിനെക്കാളുപരി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതി നേടിയ രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹം. സംസ്ഥാന രൂപീകരണത്തിന് ശേഷം നാളിതു വരെയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളും, ഈ രാഷ്ട്രീയ ബോധവും കേരള സമൂഹത്തെ എത്ര മാത്രം പുരോഗതിയിലേക്ക് നയിച്ചു എന്ന് നമ്മെ ചിന്തിപ്പിക്കുന്ന ഒരു സന്ദര്‍ഭമാണ് എമെര്‍ജിംഗ് കേരള യിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. 


 കേരളത്തിന്റെ  ഭൂമിശാസ്ത്രപരമായ  സവിശേഷതകള്‍   നാടിന്റെ സമ്പദ്ഘടനയ്ക്ക്  പ്രകൃതി സമ്പത്തിന്റെ വൈവിധ്യത്തോടൊപ്പം തൊഴില്‍പരമായ ഒട്ടേറെ വൈവിധ്യവും സമ്മാനിക്കു
ന്നുണ്ട്. ഫലഭൂയിഷ്ഠമായ മണ്ണും നദീതാഴ്‌വരകളും കായലുകളും എണ്ണമറ്റ കൃഷി വിഭവങ്ങള്‍ക്കും, വ്യവസായത്തിനും, ടൂറിസത്തിനും മറ്റേതു നാടിനേക്കാളും അനുകൂലമാണ്. പക്ഷെ ഈ പറഞ്ഞതിനൊന്നും അനുയോജ്യമല്ലാത്ത  കാലാവസ്ഥയാണ്  നമ്മള്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയം  എന്നത് വേറെ കാര്യം ! 

മനോഹരമായ കേരളത്തിന്റെ ഭൂ
പ്രകൃതിയെയും , ക്രിയാശേഷിയുള്ള ഒരു ജനതയെയും ഒരു നാടിന്റെ ക്ഷേമാതിനനുകൂലമായി  രൂപപ്പെടുത്തുന്നതില്‍  മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഉപേക്ഷ വരു ത്തി യിടത് നിന്നാണ് നിലവിലെ വികസനത്തിന്റെ സ്പോന്സേഡു ആര്‍പ്പു വിളികള്‍ ഉയരുന്നത്. എന്ത് കൊണ്ടു മനുഷ്യവിഭവശേഷി സംസ്ഥാനത്തിന്റെ വികസനത്തിന്‌ അനുകൂലമായി ഉപയോഗിച്ചില്ല എന്ന ചോദ്യത്തിനു മറുപടി പറയേണ്ടത് ഇക്കാലമത്രയും നാട് ഭരിച്ച രാഷ്ട്രീയ നേത്രുത്വങ്ങലാണ്. ഭരണകൂടത്തിന്റെ നയ വൈകല്യങ്ങളില്‍ സര്‍ക്കാര്‍ ഗജനാവ് കാലിയാകുമ്പോള്‍ അതെല്ലാം മറച്ചു പിടിച്ചു കൊണ്ടു നിര്‍ദേശിക്കുന്ന തങ്ങളുടെ പുത്തന്‍ അജണ്ടകളാണ് ഈ വികസനമെന്ന ഷോര്‍ട്ട് കട്ട്‌. 

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന നയങ്ങളും സത്വര നടപടികളാണ് ഭരണകൂടത്തിന്റെ ഇത്തരം വികസന അജണ്ടാകള്‍ക്ക് മുമ്പ് ഉണ്ടാകേണ്ടത്. കാര്‍ഷിക മേഖലയെ ആരോഗ്യകരമാക്കുന്നതിലൂടെ മാത്രമേ വികസനത്തിന്റെ ആദ്യപാഠം തുടങ്ങിയെന്നു പറയാന്‍ കഴിയൂ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വിധം സമൂഹത്തെ ഉപഭോക്താവാക്കി   കര്‍ഷകരെ  
ആത്മഹത്യചെയ്യും വിധം അവഗണിച്ചു കാര്‍ഷിക വൃത്തിയെ കേരളത്തില്‍ നിന്നും പടിയടച്ചു പിണ്ഡം വെച്ചാണ് വികസനത്തെ ഭരണകൂടം മുന്നോട്ട് വെക്കുന്നത് !

ഒരു ജനതയുടെ വിജയത്തിന്റെ കഥ  
 രചിക്കേണ്ടിയിരുന്ന കേരളത്തിന്റെ സാമൂഹിക അവസ്ഥ അന്ധമായ രാഷ്ട്രീയ അതിപ്രസരം സൃഷ്ടിച്ചു എല്ലാ വികസനത്തെയും പിറകോട്ടു നയിച്ചു. ബന്ദും, ഹര്‍ത്താലും, പണിമുടക്കുകളും, തൊഴില്‍ സമരങ്ങളും, രാഷ്ട്രീയ വര്ഘീയ സംഘട്ടനങ്ങളും പതിവ് കാഴ്ചകളായി സമൂഹം പരിചയപെട്ടു. അടിക്കടിയുള്ള തൊഴില്‍ സമരങ്ങളെ തുടര്‍ന് നാടിന്റെ നട്ടെല്ല് ആകേണ്ടിയിരുന്ന പല വ്യ്വവസായങ്ങളും , കേരളത്തില്‍ വരേണ്ടിയിരുന്ന മറ്റു വ്യവസായങ്ങലോടൊപ്പം അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറി. ഇതെല്ലാം കാണിപ്പിച്ചും, പരിച്ചയിപ്പിച്ചും, ക്രിയാ ശേഷിയുള്ള ഒരു ജനതയുടെ ഊര്‍ജ്ജവും, കഴിവും നിഷ്ക്രിയമാക്കി ജനതയെ പാര്‍ടികളുടെ ആരവങ്ങളായി മാത്രം നിലനിര്തുകയായിരുന്നു രാഷ്ട്രീയ അജണ്ടകളും, നേതൃത്വങ്ങളും. പാര്‍ട്ടിക്ക് വേണ്ടി പരസ്പരം കൊന്നും കൊലവിളിച്ചും തെരുവുകള്‍ അട്ടഹസിക്കുംപോള്‍ ഒരു ജനതയുടെ അതി ജീവനത്തിന്റെ രാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി മാറ്റുകയായിരുന്നു ഓരോ പാര്‍ടികളും. അങ്ങിനെ ഇടതു വലതു പാര്‍ട്ടികള്‍ പരിപോഷിപ്പിച്ചു പോന്ന കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നാണ് എമെര്‍ജിംഗ് കേരളയുടെ തിരശീല ഉയരുന്നത് !

വികസനമെന്നാല്‍ വിദേശ നിക്ഷേപമെന്ന രൂപത്തിലേക്ക് മാ
റിപോയിരിക്കുന്നു എന്ന യധാര്ത്യമാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ദീര്‍ഘവീക്ഷണവും നാടിനോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയും പല രാജ്യങ്ങളെയും ഇത്തരത്തിലുള്ള വികസനത്തെ സീകരിക്കാന്‍ പാകപെടുതിയിട്ടുണ്ടാകും. അത്‌ വെച്ചു കൊണ്ടു പ്രകൃതി സമ്പത്ത് കൊണ്ടും, ക്രിയാ ശേഷികൊണ്ടും സമ്പന്നമായ ഒരു സമൂഹത്തെ അവഗണിച്ചു കൊണ്ടു വിദേശ നിക്ഷേപത്തിലൂടെ അവതരിപ്പിക്കുന്ന വികസനതെയാണ് ഇവിടെ തിരിച്ചറിയേണ്ടത്. സ്വന്തം നാട്ടിലെ മനുഷ്യ വിഭവ ശേഷിയെ അവഗണിക്കുന്ന തരത്തില്‍ ഒരു സമൂഹത്തെ ആരാഷ്ട്രീയ വല്‍ക്കരിച്ച രാഷ്ട്രീയ സമവാക്ക്യങ്ങള്‍ ആണ് നാളിതു വരെയുള്ള വികസന വിരുദ്ധതയുടെ കാരണം.

മുകള്‍ തട്ടില്‍ നിന്നും താഴെ തട്ടിലെക്കുള്ള തല തിരിഞ്ഞ വികസനമാണ് കേരളത്തിന്റെ നിലവിലെ ദുരവസ്ഥക്ക് കാരണം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അതിജീവനത്തെ അവഗണിച്ചു കൊണ്ടു കോര്പരെട്ടുകളെ വികസനത്തിന്റെ അവസാന ആശ്രയമായി അവതരിപ്പിക്കുകയാണ് ഭരണ കൂടം. കൂടുതല്‍ ലാഭം മാത്രം പ്രതീക്ഷിച്ചു കൊണ്ടു തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനികള്‍ ഇവിടെ സമൂഹത്തെയോ, പരിസ്ഥിതിയെയോ പരിഗണിക്കും എന്ന് കരുതുന്നത് 
മൌഡ്യമാണ്. മനുഷ്യ വിഭാവശേഷിയെയും, അവരുടെ ക്രിയാ ശേഷിയും, പ്രകൃതി സ്രോതസ്സുകളെയും തിരിച്ചറിയാത്ത ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമായി മാത്രമേ വിദേശ മൂലധന നിക്ഷേപത്തിലൂടെ വികസനമെന്ന ആശയത്തെ മുന്നോട്ടു വെക്കുന്നതിലൂടെ കാണാന്‍ കഴിയൂ.


അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കഴിവിനെയും, ഊര്‍ജ്ജത്തെയും അവര്‍ക്കനുകൂലമായി തന്നെ ചൂഷണം ചെയ്തു സ്വയം വളരാന്‍ കഴിയുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യപെടെണ്ടത്. അതിന് ഉപാധികളും, ധാരണ പത്രങ്ങളും വെച്ചുള്ള കോര്പരെട്ടു മീറ്റിങ്ങുകളുടെ അകമ്പടി ആവശ്യമില്ല. കേരളത്തെ അറിയുന്ന ഭരണ കൂടം കേരളം സ്വാശ്രയത്തില്‍ സ്വയം വികസിക്കാനുതകുന്ന പരിസ്ഥിതിക്കനുകൂലമായ പദ്ധതികലാണ് സമര്‍പ്പിക്കേണ്ടത്‌. കൃഷിക്ക് അനുകൂലമായ കാലാവസ്ഥയും, പ്രകൃതി വിഭവങ്ങളുടെ കലവറയുമായ കേരളത്തിന്റെ വികസനം അതെല്ലാം അന്യമായ ഗള്‍ഫിലെയും, വിദേശ രാഷ്ട്രങ്ങലിലെയും വികസനത്തെ അനുകരിച്ചു വിദേശ നിക്ഷേപങ്ങളിലൂടെ പൂര്തീകരിക്കുന്നത് അനുയോജ്യമല്ല. കേരളത്തിന്‌ വേണ്ടത് വിദേശ നിക്ഷേപമോ, അവര്‍ കൊണ്ടു വരുന്ന വന്‍ പദ്ധതികളോ അല്ല, താഴെ നിന്നും മുകളിലേക്കുള്ള പടിപടിയായ വളര്‍ച്ചയാണ്.

ചെറുകിട വ്യവസായങ്ങളെയും, കൃഷികളെയും നാമാവശേഷമാക്കുന്ന നയങ്ങളും, രാഷ്ട്രീയ, ഉദ്യോഗസ്ഥ തീട്ടൂരങ്ങലുമാണ് കേരളത്തെ ഇത്രകാലവും പിറകോട്ടു വലിച്ചത്. സര്‍ക്കാര്‍ ഓഫീസുകളും ജീവനക്കാരും സമൂഹത്തിനു വേണ്ടിയാണെന്ന ബോധവും, സുതാര്യമായ സേവനങ്ങളുമാണ് വികസനത്തിന്‌ മുമ്പ് ഉണ്ടാകേണ്ടത്. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും വേണ്ടിയും, രാഷ്ട്രീയ അക്രമങ്ങള്‍ക്കും തുടര്‍ന്നു ആചാരിക്കപെടുന്ന ബന്ദും ഹര്‍ത്താലുകളും, പണിമുടക്കുകളും, ശക്തി പ്രകടനങ്ങളും നടത്തുന്നവര്‍ക്ക് അതെല്ലാം മറന്നു ഇപ്പോള്‍ വികസനത്തെ പറ്റി പുതിയൊരു ബോധോദയം വന്നത് നല്ലത് തന്നെ. ഇപ്പോള്‍ വിദേശ ബിസിനസ്സുകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഭരണ കൂടം സ്വയം പ്രഖ്യാപിക്കുകയും, അവര്‍ക്കായി പരവതാനി വിരിക്കുകയും ചെയ്യുമ്പോള്‍ പ്രാദേശിക സംരംഭകര്‍ക്ക് ഇതുവരെ എത്രമാത്രം അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു എന്ന് ഒരു കുമ്പസാരം നന്നായിരിക്കും. വികസനമെന്ന ഉപരിപ്ലവമായ ഒരു വാക്കിന്റെ മറവില്‍ സ്ഥാപിക്കപെടുന്ന വിദേശ കമ്പനികള്‍ ചോര്‍ത്തി കൊണ്ടു പോകുന്നത് സമൂഹത്തിന്റെ ക്രിയാ ശേഷിയും, അത്‌ ചൂഷണം ചെയ്തു കിട്ടുന്ന നാടിന്റെ സമ്പതുമാണ്. ഉത്പാദന കേന്ദ്രീക്രിതവും, തദ്ദേശീയവുമായ പദ്ധതികള്‍ക്ക് മാത്രമേ സ്ഥായിയായ ഒരു വികസനത്തിന്‌ അടിതരയാകുവാന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവാണ് ഭരണ നേതൃത്വങ്ങള്‍ക്ക്‌ ഇനിയെങ്കിലും വേണ്ടത്.

അടിക്കടിയുള്ള വിദേശ യാത്രകളില്‍ കണ്ണ് മഞ്ഞളിക്കുന്ന നേതാക്കള്‍ ഗള്‍ഫിലെയും, മറ്റു രാജ്യങ്ങളിലെയും, വികസനത്തെ ഉപരിപ്ലവമായി കണ്ടത് കൊണ്ടുള്ള പ്രതിഫലനങ്ങളാണ് എമെര്‍ജിംഗ് കേരളയിലൂടെ കൊട്ടിഘോഷിച്ചു പുറത്തു വരുന്നത്. സ്വയം വളര്‍ന്ന് തങ്ങളുടെ കഴിവുകളിലൂടെ സ്വന്തം നാട്ടില്‍ സ്ഥാപിക്കപെടെണ്ട പദ്ധതികളുടെ കാലയളവുകലാണ് വിദേശ കമ്പനികള്‍ക്ക് തീറെഴുതി ഭരണകൂടം കൈമാറുന്നത്. വികസനം എന്ന് കേള്‍ക്കുമ്പോള്‍ കമിഴന്നടിച്ചുവീഴുന്ന തരത്തില്‍ ഒരു ജനതയെ അടിമകളാക്കി എന്നതാണ് ഇന്ന് വരെയുള്ള കേരളത്തെ പരിച്ചയിപ്പിച്ച രാഷ്ട്രീയത്തിന്റെ ബാക്കി പത്രം !

കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കെണ്ടാതുണ്ട്. പരിസ്ഥിതി ക്കനുകൂലമായ സ്വന്തം പദ്ധതികളെ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങളെ കൂടുതല്‍ ഉത്പാദിപ്പിക്കുന്ന പദ്ധതികളെ വികസിപ്പിക്കുകയും, അത്‌ വ്യാപകമാക്കാനുള്ള പദ്ധതികളുമാണ് സര്‍ക്കാര്‍ കൊണ്ടു വരേണ്ടത്. കൃഷി ഭൂമികള്‍ നികത്തുന്നത് കയ്യും കെട്ടി നോക്കി നിന്നു ഭൂമാഫിയകളെ കയറൂരി വിട്ട രാഷ്ട്രീയ ഭേദമന്യേയുള്ള നേതാക്കളാണ് ഇന്ന് വികസനത്തിന്റെ വക്താക്കളായി രംഗ പ്രവേശം ചെയ്യുന്നതും, അതിലൊരു വിഭാഗം പദ്ധതിയെ എതിര്‍ക്കുന്ന് എന്ന് വരുത്തുന്നതും ! എല്ലാം അറിയുന്ന കേരളീയനെ സ്വന്തം നാട്ടില്‍ ഒന്നുമറിയാത്തവനാക്കി യത് കേരളത്തിന്റെ രാഷ്ട്രീയ നേത്ക്കളും, അവരുടെ പാര്ടികലുമാനു. കൊടിപിടിക്കാനും, തങ്ങള്‍ പറയുന്നതിനനുസരിച്ച് തുള്ളുന്ന ഒരു ജനതയാക്കി മാറ്റിയിടത് നിന്നാണ് കേരളത്തിന്റെ ഇന്നത്തെ വികസന സങ്കല്പം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യപെടുന്നത്.

പരിസ്ഥിതിയെ നശിപ്പിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ നിസ്സാരവത്കരിച്ചും തങ്ങളുടെ താല്‍പര്യങ്ങളെ വികസന കാഴ്ച്ചപ്പാടിലേക്ക് ബഡ് ചെയ്തു പിടിപ്പിക്കുകയാണ് ഭരണകൂടം. വികസനം എന്നത് സുനാമി പോലെ സമൂഹത്തിന്റെ മേല്‍ ഇടിചിരക്കേണ്ട ഒന്നാണെന്ന പുതിയ ബോധോദയം വികസനത്തെ കുറിച്ചുള്ള അധികാര നേതൃത്വത്തിന്റെ വികലമായ കാഴ്ച്ചപാടാണ് ! 'രാഷ്ട്രത്തിന്റെ ആസ്തിയിലും വരുമാനത്തിലും ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകളില്‍ പരിമിതമല്ല വികസനം എന്നു പറയുന്നത്. ജനങ്ങള്‍ക്ക് അവരുടെ ഊര്‍ജവും കഴിവും പരമാവധി പരിപോഷിപ്പിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും അവരവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് രചനാത്മകമായ ജീവിതം നയിക്കാനും കഴിയുന്ന ഒന്നായിരിക്കണം യഥാര്‍ത്ഥത്തില്‍ വികസനം. ജനങ്ങളാണ് നാടിന്റെ യഥാര്‍ഥ സമ്പത്ത്. അത്‌ വിനിയോഗിക്കാനുള്ള തൊഴില്‍ മേഖലകളെ സ്ഥാപിക്കുകയും, സമൂഹത്തിന്റെ ഊര്‍ജ്ജം സ്വയം വളര്‍ച്ച പ്രാപിക്കുന്നത്തിനു ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതികളാണ് സമൂഹത്തിനായി എമെര്ജ് ചെയ്തു കേരളത്തില്‍ വരേണ്ടത്.


നമ്മള്‍ക്ക് മുമ്പില്‍ വികസനത്തിന്റെ പുതിയ സമവാക്ക്യങ്ങള്‍ അവതരിപ്പിക്കപെടുമ്പോള്‍ നമ്മള്‍ ഏതുപക്ഷത്തു നില്‍ക്കണമെന്ന ചോദ്യത്തിന് ഉത്തരം നല്കുന്നിടതാണ് സമൂഹത്തിന്റെ സ്വന്തം ഭാവി നിര്നയിക്കപെടുന്നത്. ഉപരിപ്ലവമായ ഇത്തരം പദ്ധതികളുടെ അഭാവത്തില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനായി അവര്‍ സ്വയം സൃഷ്ടിക്കുന്ന ഒരു 
സ്വാഭാവിക വളര്‍ച്ചയുണ്ട്. കോര്പരെട്ടു മുഖമില്ലാത്ത ആ വികസനമാണ് സ്ഥായിയായി നിലനില്‍ക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിയും നിലവിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് സ്ഥായിയായ വികസനം (sustainable development) സാധ്യമാകുകയുള്ളൂ.

വിദേശ നിക്ഷേപമിറക്കാന്‍ തയ്യാറായ പദ്ധതികളെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യപെടെണ്ടാതുണ്ട്. ഉല്‍പ്പാദന കേന്ദ്രീകൃതമായ വളര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. അതുകൊണ്ട് രാഷ്ട്രീയത്തിനതീതമായി, വികസന കാര്യത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായ എല്ലാ മേഖലകളെയും മുന്നില്‍ വെച്ചു കൊണ്ടു എല്ലാ രാഷ്ട്രീയ പാര്‍ടി നേതൃത്വങ്ങളും വ്യവസായ പ്രമുഖരും, നിക്ഷേപകരും, പരിസ്ഥിതി മേഖലയില്‍ നിന്നുള്ളവരും ഒരുമിച്ചു നിന്നു കൊണ്ടു കേരളത്തെ സ്വയം പര്യാപ്ത വികസന മേഖലയിലേക്ക് നയിക്കെണ്ടാതുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് പച്ച കൊടി കാണിക്കുന്നതിന് മുമ്പ് 
എമെര്‍ജിംഗ്  കേരള എത്ര മാത്രം സമൂഹത്തിനു ഏകോ ഫ്രെന്റ്ലി യാകും എന്ന് രാഷ്ട്രീയം മാറ്റി വെച്ചു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ വികസന സമവാക്ക്യങ്ങള്‍ സാക്ഷാല്‍കരിക്കുവാന്‍ നാട്ടിലെ നിക്ഷേപകര്‍ക്ക് അനുകൂലമായ ആത്മാര്‍ഥമായ നടപടികളും പ്രവര്‍ത്തനങ്ങളുമാണ് സുസ്ഥിരമായ ഒരു വികസനത്തിന്‌ ഏകമാര്‍ഗ്ഗം. കേരളത്തിന്‌ ഭാവിക്ക് സുരക്ഷിതാമുന്ന പദ്ധതികളാണ് ഒരു ജനാധിപത്യ ഭരണകൂടത്തിനു ജനക്ഷേമത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കാന്‍ കഴിയേണ്ടത്.

പ്രവാസികള്‍ എന്ന അപരനാമത്തില്‍ ഒരു വിഭാഗം ഗള്‍ഫു നാടുകളിലും, മറ്റു വിദേശ രാജ്യങ്ങളിലും തങ്ങളുടെയും, കുടുംപതിന്റെയും അതിജീവനത്തിനു വേണ്ടി തൊഴിലെടുക്കുന്നുണ്ട്. അവരുടെ അദ്വാനതിലൂടെ ഏകദേശം അമ്പതിനായിരം കോടിയോളം രൂപ ഓരോ വര്‍ഷവും നാടിന്റെ സമ്പദ് വ്യവസ്ഥയിലേക്കു വന്നു ചേരുന്നുന്ടെന്നാണ് കണക്ക്‌
 . കാര്യക്ഷമമായി ഉപയോഗിച്ചാല്‍ കേരളത്തെ വികസിപ്പിക്കാന്‍ പ്രവാസിയുടെ പൈസ മതിയാകും. ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തുന്നവരെ ബിസിനസ് സംരംഭകരാക്കി മാറ്റാനും , അവരുടെ കഴിവുകള്‍ ഉപയോഗപെടുതുവാനും, ആവശ്യമായ മേഖലകളില്‍ സമഗ്രമായ പരിശീലനവും സേവനങ്ങളും നല്‍കുവാനുള്ള നടപടികള്‍ വേണം. പ്രവാസിയെ നോക്കി നെടുവീര്‍പ്പിടുന്ന നോര്‍ക്കയെന്ന വകുപ്പിനെ ഉപയോഗിച്ച് പൊതു സ്വകാര്യ പങ്കാളിത്വതോട് കൂടി പ്രവാസികളുടെ നിക്ഷേപം സീകരിച്ചു ഓരോ വര്‍ഷവും നടപ്പാക്കാവുന്ന പദ്ധതികള്‍ മതി കേരളത്തിന്റെ പടിപടിയായുള്ള വികസനത്തിന്‌. പക്ഷെ സ്വാര്‍ത്ഥ താല്പര്യങ്ങളും, അഴിമതിയും, രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിഹിത ബന്ധങ്ങളും, അനാവശ്യ വിവാദങ്ങളും, പണിമുടക്കും ഹര്‍ത്താലും ഒരു നാടിനെ വികസിപ്പിക്കില്ല എന്ന് പ്രതിന്ജ ചെയ്‌താല്‍ വിദേശിയുടെ കയ്യില്‍ തന്നെ കാര്യങ്ങള്‍ എല്പ്പിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറ്റപെടുത്താന്‍ കഴിയില്ല. ***

_____________________
പാഠം ഒന്നു: അധിനി"വേഷങ്ങള്‍"

നിങ്ങള്‍ ആരാണ് ?
"എന്റെ പേര് വാമനന്‍, വാമന്‍ എന്ന് ഷോര്‍ട്ട് ! രാജാവേ, താങ്കള്‍ ഉദാരമനസ്കന്‍ ആണെന്ന് കേട്ടീട്ടുണ്ട്...അത്‌ കൊണ്ടു എനിക്ക് മൂന്നടി മണ്ണ് വേണം."

മൂന്നടിയോ! ഞാന്‍ കരുതി ഏക്കര്‍ ആണെന്ന് ? പ്രൊജെക്ടിനു ആവശ്യമുള്ളത് എടുത്തോളൂ...
ഒന്നു..രണ്ടു....*@!?
ഇതാ മൂന്നു....! (ശുഭം)

അഭിപ്രായങ്ങളൊന്നുമില്ല: